X-Steel - Wait

2012, മാർച്ച് 24, ശനിയാഴ്‌ച

റിഹാക്കുറു

റിഹാക്കുറു


‘കൊങ്ങെച്ച കുറാനി’ ?
‘കമെ നുക്കുറ…’. അലച്ചു ചിതറിയ തിരമാലച്ചുരുളുകളെയും നോക്കി തീരത്തെ പഞ്ചസാരമണലിലുറപ്പിച്ച കയറുതൊട്ടിലില്‍ ചാഞ്ഞു കിടന്ന് പ്രദീപ് അബ്രഹാം മറുപടി പറഞ്ഞു. അന്യമായിരുന്ന ഈ ഭാഷ പ്രദീപിനു പെട്ടന്നു വഴങ്ങിയതുപൊലെ. ആറാം തരത്തിലെ ഇസ്മായില്‍ മറുപടിക്കു നില്‍ക്കാതെ തിരകളിലേക്കു തെന്നിയിറങ്ങി. ഒാട്ടത്തില്‍ ഇസ്മയിലിനെ വിട്ടൊഴിഞ്ഞ ഭൂതം പോലെ ‘റിഹാക്കുറു’ വിന്റെ മനം മടുപ്പിക്കുന്ന മണം പ്രദീപിന്റെ ചാരുകസാലയുടെ പാര്‍ശ്വങ്ങളില്‍ വിട്ടൊഴിയാന്‍ മടിച്ചുനിന്നു.
മീനും മീന്‍ കറിയും പ്രദീപിനെന്നും ഇഷ്ടമായിരുന്നു. വിശേഷാല്‍ പുളിയിട്ടു വെച്ച വൈക്കം മത്തിയും മരച്ചീനി പുഴുങ്ങിയതും. പൊട്ടങ്കുളത്തെ നെല്ലൊഴിഞ്ഞ നിലങ്ങളില്‍ പെയ്ത്തുവെള്ളത്തില്‍ ഓടിത്തിമിര്‍ക്കുന്ന പരല്‍ക്കുഞ്ഞുങ്ങളെ കഴുത്തില്‍ ഒറ്റത്തോര്‍ത്തു കെട്ടി ഒഴിഞ്ഞ ഹെര്‍കുലീസ് റമ്മിന്റെ നിറവയറന്‍ കുപ്പിയിലാക്കിയ ബാല്യത്തില്‍ പ്രദീപിനു മീനുകള്‍ വെറുമൊരു കാഴ്ചവസ്തു മാത്രമായിരുന്നു. പിന്നെയത് ഒഴിച്ചുകൂടാനാവാത്ത ഒരു ഒഴികറിയായി , ചിലപ്പോള്‍ കറുമുറുപ്പിക്കുന്ന വറുവലും.
ഒറ്റയാകലുകളുടെ നേര്‍ക്കാഴ്ച്ചയാണു ദ്വീപുകളിലെ ജീവിതം, ഒറ്റപ്പെട്ട ഒരു തുരുത്തിലെ അധികമൊന്നും കേള്‍ക്കാനും കാണാനുമില്ലാത്ത നിറം മങ്ങിയ പകലുകല്‍, ആധുനികതയുടെ ആവരണങ്ങളില്ലാതെ ഇത്തിരിപ്പോന്ന മോഹങ്ങളുമായി ജീവിച്ചു തീര്‍ക്കുന്ന ഒരു കൂട്ടം മനുഷ്യര്‍. ‘ഓര്‍ക്കാം നിനക്ക് എന്റെ പ്രിയമുള്ള വലിയകരയിലെ കൂട്ടുകാരാ, തീര്‍ക്കാന്‍ എളുതല്ല ഈ പത്തു ഹെക്ടര്‍ തുണ്ടുഭൂമിയിലെ ജീവിതം’. പ്രദീപ് വെറുതെ കുറിച്ചിടുകയാണ്, ഈ വരികള്‍ എരിഞ്ഞുതീരുന്ന ഈ ചെറുജന്മത്തിലെവിടെയെങ്കിലും, വിദൂരമായ എങ്ങൊ, എത്തിപ്പെടാന്‍ കഴിയും എന്നു കരുതുന്ന പരന്ന മൈതാനങ്ങളില്‍, പര്‍വ്വതശിഖരങ്ങളില്‍, അയാള്‍ക്ക് ഒരു ചെറു നിര്‍വ്രുതി നല്‍കിയേക്കാം, കരിഞ്ഞു തുടങ്ങിയ ഓര്‍മ്മപ്പാടങ്ങളില്‍ ഒരിറ്റു ജീവജലം പകര്‍ന്നേക്കാം.
നുറുങ്ങിയടര്‍ന്നുതുടങ്ങിയ ഇരുണ്ട പച്ചനിറമുള്ള ‘സാളങ്ക’ യിലെ ആദ്യ കടല്‍ യാത്രയെക്കുറിച്ചു ചിന്തിച്ചാല്‍, പരന്ന നീല ജലാശയവും, ആഴിപ്പടര്‍പ്പിലെ കുതിച്ചുതുള്ളുന്ന ഡോള്‍ഫിന്‍ മീനുകളും, ടുണ മീന്‍ ഉണക്കിപ്പൊടിച്ചുചേര്‍ത്തുണ്ടാക്കിയ നൂഡില്‍ സൂപ്പുമാണു അയാള്‍ക്ക് ഓര്‍മ്മവരുന്നത്. അന്തിവെളിച്ചത്തില്‍ ചെന്നെത്തിയ തുണ്ടുഭൂമി നിറയെ തെങ്ങും കടച്ചക്കമരങ്ങളും മാത്രം. കൈവെള്ളയിലെ വരകള്‍ പോലെ നെടുകെയും കുറുകെയും പഞ്ചസ്സാരമണലുപാകിയ നിരത്തുകള്‍. നാലും കൂടിയ വഴിയോരത്ത് ഇടുങ്ങി ഒതുങ്ങിയ രണ്ടു പലവ്യഞ്ജന പീടികകള്‍, അടുത്ത തെരുവില്‍ പവിഴക്കല്ലുകള്‍ ചെത്തി കടല്‍മണലും കുമ്മായവും തേച്ചുയര്‍ത്തിയ മേല്‍ക്കൂര ചാഞ്ഞ വീടിനോടു ചേര്‍ന്നൊരു ഒറ്റമുറിയന്‍ ചായക്കട. ഇടത്തേയ്ക്കു നൂറ്റന്‍പത് വാര നടന്നാല്‍ പള്ളിക്കൂടവും ആശുപത്രിയും. നാല്‍ക്കവലയില്‍ നിന്നും നാലുപാടും നോക്കിയാല്‍ മഹാസമുദ്രത്തിലെ തിരയാട്ടങ്ങള്‍ വ്യക്തതയോടെ കാണാം.
പതിയെ അഹമ്മദ് മണിക്ക് അടുത്തുവന്ന് ‘ദിവേഹി’യില്‍ തുന്നിച്ചേര്‍ത്ത ആംഗ്ഗലെയ ഭാഷയില്‍ പ്രദിപിനോടു പറഞ്ഞു, ‘അണ്ണാണി, മികെ, ഹൌസ് ഇസ് ഹിയര്‍’. അയാള്‍ മണിക്കിന്റെ പിന്നാലെ നടന്നു. വളര്‍ന്നുതീര്‍ന്ന കടപ്ളാവുകള്‍ നിറയെ പാകമായ കടച്ചക്കകള്‍ ഇലകള്‍ മറച്ചു നില്‍ക്കുന്നു, കവലയുടെ പടിഞ്ഞാറെയറ്റം തീരത്തെ മണല്‍പ്പാടങ്ങളില്‍ സന്ധ്യയുടെ നിറം വീണുതുടങ്ങി. മണിക്കിന്റെ വീടിനോടുചേര്‍ന്നൊരു കുടുസുമുറി. വീല്‍ ബാരൊയില്‍ നിന്നിറക്കിവച്ച പ്രദിപിന്റെ രണ്ട് പെട്ടികളിലും നിറയെ പോറലുകള്‍, മണലിലൂടെ ആരോ വലിച്ചതുപോലെ. പാതിചാരിയ വാതില്‍ തള്ളിത്തുറന്ന് ഒരു ചെറിയ ചെമ്പുപാത്രത്തിള്‍ വെള്ളവുമായി ഒരു പെണ്‍കുട്ടി, അവള്‍ പറഞ്ഞു, ‘ഫെന്‍ ബേണം’. എവിടെയൊ മാത്രുഭാഷയുടെ ഒരു തഴുകല്‍, ‘താങ്ക്യു’, പ്രദീപ് മറുപടി പറഞ്ഞു. അവള്‍ പോയപ്പൊള്‍ മനം മടുപ്പിക്കുന്ന ഒരു തരം മണം മുറിയിലവള്‍ ഉപേക്ഷിച്ചുപോയതുപോലെ, അത്തറും കടല്‍മീന്‍ കഴുകിയ വെള്ളവും കൂട്ടിച്ചേര്‍ത്തതുപോലെ, അപരിചിതമായ, വേര്‍തിരിക്കാനാവാത്ത അസഹനീയമായ ഒരു നവഗ്ഗന്ധം. പ്രദിപ് പിന്‍വാതില്‍ പതിയെത്തുറന്നു, മുറിയുടെ പുറത്തു അടച്ചുകെട്ടി മേല്‍ക്കൂരയില്ലാത്ത ഇത്തിരിപ്പോന്ന ഒരിടം, തെക്കേക്കൊണില്‍ സിമന്റു വളയമിറക്കിയ ഒരു കിണര്‍, വടക്കുമാറി ഒരു ഇന്ത്യന്‍ ക്ലൊസെറ്റ്, മുകളില്‍നിന്നും കടപ്ളാവൂകളുടെ താഴ്ന്ന ചില്ലകള്‍ കുളിച്ചാര്‍ത്തിന്റെ നാലു ചുവരുകള്‍ക്കുള്ളിലേയ്ക്ക് വളര്‍ന്നിറങ്ങിയിരിക്കുന്നു. തറയില്‍ നിറയെ കരിഞ്ഞ പ്ളാവിലകളും പ്രജനനം നടക്കാതെ ചീഞ്ഞുപൊഴിഞ്ഞ ഇളം മഞ്ഞ പൂക്കളും. ഉള്‍വരാന്തയുടെ തെക്കെക്കോണില്‍ നിന്നും മണിക്കിന്റെ അസ്വസ്തതകള്‍ രാത്രിയേറെച്ചെല്ലുന്നതുവരെ അവ്യക്തമായി കേള്‍ക്കാമായിരുന്നു. താഴ്ന്നു തിരിയുന്ന വലിയ ഇതളുകളുള്ള ഇന്ത്യന്‍ നിര്‍മ്മിത ഖെയ്ത്താന്‍ പങ്കയുടെ അസ്വാരസ്യങ്ങള്‍ക്കിടയിലൂടെ അവ നേര്‍ത്തു പതിയെ ഇല്ലായ്മയിലേയ്ക്ക് ഊര്‍ന്നിറങ്ങിക്കൊണ്ടിരുന്നു
ജനാലയ്ക്കരുകിലെ പതിയെയുള്ള ഒരു ഉണര്‍ത്തുവിളി കേട്ടുകൊണ്ടാണയാള്‍ ഉറക്കം വിട്ടെണീറ്റത്. വലത്തെ പാളിയുടെ ഇത്തിരി വിടവിലൂടെ ആരുടെയൊ ഇരുണ്ട മുഖം തെന്നിമറഞ്ഞതുപോലെ. പതിയെ കിടക്കവിട്ടെണീറ്റ് പുറത്തെ വാതില്‍ തുറന്ന് ഇടത്തിണ്ണയിലേയ്ക്കിറങ്ങി. പലകമേശയില്‍ എന്തൊക്കെയോ മൂടിവച്ചിരിക്കുന്നു. അയാള്‍ മൂടിതുറക്കാന്‍ തിരിഞ്ഞപ്പോഴേയ്ക്കും അവള്‍ ഓടിയടുത്തു വന്നു, മണിക്കിന്റെ മകള്‍.
‘വാട്ട് ഈസ് യുവര്‍ നെയിം?’.
‘മുറുഷിദ’. അവള്‍ മറുപടി പറഞ്ഞു.
‘ബ്രെക്ക് ഫാസ്റ്റ്’, പറഞ്ഞുകൊണ്ടവള്‍ പുറത്തേയ്ക്കോടി. പ്രദീപ് മൂടി തുറന്നു നോക്കി, കരിഞ്ഞു മടങ്ങിയ രണ്ട് ചപ്പാത്തിയും, മുട്ട പൊരിച്ചതും. പൊരിച്ച മുട്ടയില്‍ അലങ്കാരപ്പണികള്‍ ചെയ്തതുപോലെ ക്ഷാരപടലങ്ങള്‍ പറ്റിപ്പിടിച്ചിരിക്കുന്നു.
………
‘സാര്‍’, ‘മികെ കന്റ്രി വര ബൊഡു ഉണ്ണാണി?’,
‘സ്റ്റാന്‍ഡ് അപ്’. പ്രദീപ് മറുപടി പറഞ്ഞു, ‘പ്ളീസ് ടോക്ക് ഇന്‍ ഇംഗ്ലീഷ്’.
‘മശെക്കൊ ഇംഗ്ലീഷ് ന എങ്കെ’ , പ്രദീപ് പതിനൊന്നാം തരത്തിലെ അയാള്‍ക്കു വീതം വെച്ചു നല്‍കപ്പെട്ട നാല്‍പത്തിമൂന്നു മുഖങ്ങളിലൂടെയും ദൈന്യതയോടെ ഒന്നു കണ്ണോടിച്ചു, മണിക്കിന്റെ മകള്‍ മുറുഷിദ, വലത്തെ നിരയില്‍ ഒന്നാമതിരിക്കുന്നു. പുറത്തെ സ്വാതന്ദ്യ്രങ്ങളിലൂടെ മേഞ്ഞുനടക്കാന്‍ കൊതിക്കുന്ന രണ്ടു ചെമ്മരിയാട്ടിന്‍ കുട്ടികളെ ഇറുകിയ തൂവെള്ള യൂണിഫോമിനുള്ളില്‍ അവള്‍ വളര്‍ത്തുന്നതുപോലെ.
‘മുറുഷിദ, വാട്ട് ഡിഡ് ഹീ മീന്‍?’ അവളുടെ തടിച്ചുമലര്‍ന്ന ചുണ്ടുകളിലേയ്ക്ക് നോക്കി പ്രദീപ് നിന്നു.
‘സാര്‍, ഹീ മീന്‍, ഈസ് യുവര്‍ കന്റ്രി റിയലി ഹ്വൂജ്’.
യേസ് … യെസ്…അയാള്‍ തലയനക്കി .
വൈകുന്നേരമായപ്പൊഴെയ്ക്കും പ്രദീപ് പതിയെ പുറത്തേയ്ക്കിറങ്ങി. വീതികുറഞ്ഞ നിരത്തുകളുടെ ഇരുപുറങ്ങളിലും കടല്‍ക്കല്ലുകളും കുമ്മായവും ചേര്‍ത്തു നിര്‍മ്മിച്ച വലിപ്പം കുറഞ്ഞ വീടുകള്‍ നിരയായിരിക്കുന്നു. പവിഴക്കല്ലുകള്‍ പെറുക്കിയടുക്കിയ പുറമതിലുകളില്‍ ശംഖിന്റെയും ചിപ്പിയുടെയും അവശിഷ്ടങ്ങള്‍ അലങ്കാരപ്പണികള്‍ ചെയ്തിരിക്കുന്നു. മണല്‍ നിലങ്ങളിലെ തെങ്ങിന്‍ കൂട്ടങ്ങള്‍ക്കിടയിലൂടെ തീരത്തേയ്ക്ക് നടന്നു. തിരകള്‍ക്കഭിമുഖമായി നിരത്തിയിരിക്കുന്ന കയറുതൊട്ടിലുകളിലൊന്നില്‍ അയാള്‍ ചാരിക്കിടന്നു. പുറംകടലിലെ കപ്പല്‍ച്ചാലിലൂടെ വിദൂരതകളിലേയ്ക്കു തുഴയുന്ന കൂറ്റന്‍ നൌകകള്‍. അയാള്‍ പതിയെ കണ്ണുകളടച്ച് കയറുതൊട്ടിലിന്റെ ഇരുമ്പ്പടിയിലേയ്ക്ക് ശിരസ്സ് ചായ്ച്ചു കിടന്നു, ഓര്‍മ്മകള്‍ പവിഴപ്പുറ്റുകളും, കടച്ചക്കമരങ്ങളും, മഹാസമുദ്രങ്ങളും താണ്ടി പൊന്നൊഴുകും തോടിന്റെ കരയോളം എത്തിച്ചേര്‍ന്നിരിക്കുന്നു. വെളുത്തേടത്തു ലക്ഷ്മിയമ്മ കടവിലെ പരന്നകല്ലില്‍ അയാളുടെ കുഞ്ഞുമകളുടെ തൂറല്‍ പടര്‍ന്ന അരികുകള്‍ തൂന്നി നിറം മങ്ങിയ വെളുത്ത തുണി തല്ലിക്കഴുകുന്നു. ‘കൊച്ചപ്പിയിട്ടേ…… ‘, നീട്ടിവിളിച്ചുകൊണ്ട് അയാളുടെ അമ്മ പുറത്തേയ്ക്ക് ഓടി, രണ്ടു മൂന്ന് പെരിങ്ങലത്തിന്റെ ഇലകളുമായി തിരികെവരുന്നു.
‘ഹായ്’,
‘ഹായ്’, ഐ ആം പ്രദിപ് അബ്രാഹാം, ന്യു കമ്പ്യുട്ടര്‍ ടീച്ചര്‍ റ്റു അവര്‍ സ്കൂള്‍’.
‘നൈസ് ടു മീറ്റ് യൂ’, ഐ ആം യൂസഫ് അലി ഖാന്‍, യുവര്‍ ഡോക്ടര്‍. മോര്‍ പ്രിസൈസ്ലി, ഐലന്റ് ഡോക്ടര്‍’.
‘നൈസ് ടു മീറ്റ് യൂ ടൂ’.
ഒടുക്കം
സായാഹ്നങ്ങളില്‍ തീരത്തെ കയറുതൊട്ടിലില്വെ കിടന്നു തിരകളെണ്ണിക്കരയാന്‍ യൂസഫ് അലി ഖാനും പ്രദീപിന്റെ കൂടെയുണ്ടാവും. ലാഹോറില്‍ നിന്നും നാലുവര്‍ഷങ്ങള്‍ക്കുമുന്‍പാണു അലി നിലന്തു വിലെത്തിയത്, തുരുത്തിലെ ആദ്യത്തെ അലോപ്പതി വൈദ്യന്‍. തുരുത്തിലെ പ്രദീപിന്റെ അവധിദിവസങ്ങള്‍ അലി ഖാനൊപ്പം ഒാടിത്തീരപ്പെട്ടുകൊണ്ടിരുന്നു.
“ഡോക്ടര്‍ അലി യു ക്യാന്‍ ഡു ഇറ്റ്, ജസ്റ്റ് മൂവ് യുവര്‍ ഹാന്‍ഡ്സ് സൈഡ്വേര്‍ഡ്സ്. റിലാക്സ്……, സ്ളോവ്ലി….. യാ… യ മൂവ് എഹെഡ്”. പ്രദീപ് ഡോക്ടര്‍ അലിയെ നീന്തല്‍ പരിശീലിപ്പിക്കുകയാണ്, തീരത്തെ ആഴം കുറഞ്ഞ പവിഴത്തടാകങ്ങളില്‍. വെള്ളിയാഴ്ചയുടെ വിരസതകള്‍ മാറ്റാന്‍ മറ്റൊന്നുമില്ലെങ്കില്‍ പ്രദീപ് പറയും, “ഡോക്ടര്‍, ലെറ്റ് അസ് ഹാവ് എ ഡ്രിങ്ക്, എ സോള്‍ട്ട് വാട്ടര്‍ ഡ്രിങ്ക്”. അലി എന്നും തയ്യാറാണ്, കടല്‍ക്കരയിലെ ഇളം നീല പവിഴത്തടാകങ്ങളില്‍, മദ്ധ്യരേഖയിലെ സൂര്യതാപമേറ്റു കിടക്കാനും, പിന്നെ ഇത്തിരി ഉപ്പുവെള്ളം നീന്തല്‍ പരിശീലനത്തിനിടയില്‍ കുടിക്കാനും. പൊന്നൊഴുംതോട്ടിലെ പുളിങ്കയത്തിന്റെ ചുവട്ടിലെ കരിനീല വെള്ളത്തില്‍ മലര്‍ന്നു കിടന്നു ജലക്രീഡകളില്‍ രസിക്കുന്ന വയറന്‍ തവളകളെയാണ് അലിയുടെ നീന്തല്‍ പരിശീലനം പ്രദിപിനെ ഒാര്‍മ്മപ്പെടുത്തുന്നത്.
“സാര്‍, കൊങ്ങെച്ചെ കുറാനി?” തിരയാട്ടങ്ങളില്‍ നീന്തിത്തിമിര്‍ക്കുന്ന കുറെ പെണ്‍കുട്ടികള്‍ക്കിടയില്‍ നിന്നും മുറുഷിദയുടെ സ്വരം അയാള്‍ ആയാസമില്ലാതെ തിരിച്ചറിഞ്ഞു. അവള്‍ തിരകള്‍ക്കിടയിലൂടെ ഊളിയിട്ട് അയാളുടെ അടുത്തേയ്ക്കു വന്നു. “സാര്‍, കൊങ്ങെച്ചെ കുറാനി?”, അവള്‍ കൂടുതല്‍ അധികാരത്തോടെ ചോദിച്ചു. “അഹാരുമെന്‍, സ്വിം കുളാനി”.അയാള്‍ പറഞ്ഞു. കനം കുറഞ്ഞ് കുര്‍ത്ത പോലെ തോന്നിച്ച അവളുടെ ഇളം റോസുടുപ്പിഴകള്‍ ചെമ്മരിയാട്ടിന്‍ കുട്ടികളോട് പറ്റിച്ചേര്‍ന്നു കിടക്കുന്നു. പിഞ്ചിക്കിറിയ തുണിയിഴകള്‍ക്കിടയിലൂടെ അവയുടെ കണ്ണൂകള്‍ പുറത്തേയ്ക്കു തുറിച്ചുനോക്കി നില്‍ക്കുന്നു. അയാള്‍ അലിയെ നോക്കി, പതിയെ മുറുഷിദയോടു പറഞ്ഞു.
“പ്ളീസ് മൂവ് റ്റു ദ അദര്‍ എന്‍ഡ്”. എന്നിട്ടയാള്‍ തീരം നോക്കി നീന്തി. മണല്‍പ്പരപ്പില്‍ വിരിച്ച വീതികുറഞ്ഞ കച്ചക്കുറിയതിന്റെ മുകളില്‍ അലി ആകാശം നോക്കി കിടക്കുന്നു. സായന്തനത്തിന്റെ നിറംകൊണ്ടുതുടങ്ങിയ പഞ്ചസാരമണല്‍ പരപ്പില്‍ അലിയുടെ കാലോരം ചേര്‍ന്നയാള്‍ ഇരുന്നു. ടൂണ മീനിന്റെ പൊടിഞ്ഞു നുറുങ്ങിയ എല്ലിന്‍ കക്ഷണങ്ങള്‍ തീരത്ത് ചിതറിക്കിടക്കുന്നു. പകലിന്റെ അധ്വാനമിച്ചവുമായി തോണികള്‍ ഒന്നൊന്നായി തീരം ചേര്‍ന്നുകൊണ്ടിരിയ്ക്കുന്നു.
“ഹേയ് അലി, ഐ ഹാവ് എ ക്വസ്റ്റ്യന്‍”
“വാട്ട്?”. തോണികളില്‍ നിന്നിറക്കുന്ന ടൂണ മിനുകളെ നോക്കി ഭാവപ്പകര്‍ച്ചയില്ലാതെ അലി ചോദിച്ചു.
“വൈ എവരിവണ്‍ ഹാസ് എ സ്മെല്‍ ഇന്‍ ദിസ് ഐലന്റ്?”
“ഓ.. ദാറ്റ്….ദാറ്റ് ഈസ് ദ സ്മെല്‍ ഒാഫ് റിഹാക്കുറു”.
“റിഹാക്കുറു? വാട്ട്?”
“യപ്…… റിഹാക്കുറു… ഫിഷ് പേസ്റ്റ്..ഫ്രം ടൂണ…. ദിസ് ഈസ് എ പ്രോട്ടീന്‍ റിച്ച് ഫൂഡ് ദെ മേയ്ക്ക് അറ്റ് ഹോം. ദിസ് മേയ്ക്സ് യൂ, മോര്‍ വിറൈല്‍, സിന്‍സ് ഇറ്റ് ഹാസ് എ ലോട്ട് ഓഫ് പ്രോട്ടീന്‍”.
സസ്യാഹാരികളായിരുന്ന പൂര്‍വ്വ്വഭാരത മുനിവര്യന്മാരെ അയാള്‍ ശിരസ്സുതാഴ്ത്തി തൊഴുതു. പ്രത്യുത്പാദനക്രിയകളില്‍ പ്രൊട്ടീനുള്ള പങ്കിനേക്കുറിച്ചോര്‍ത്തുകൊണ്ട് പ്രദീപ് മണിക്കിന്റെ വീട് ലക്ഷ്യമാക്കി നടന്നു. വഴിയോരങ്ങളിലെ വീടുകളുടെ, കടപ്ളാവിന്‍ തൈകള്‍ അരികുമറച്ച പിന്നാമ്പുറങ്ങളില്‍ നിറയെ ആളനക്കവും വെളിച്ചവും. കടപ്ളാവിന്റെ തടിച്ച ഇലച്ചാര്‍ത്തുകള്‍ വകഞ്ഞുമാറ്റി ഐലന്റ് ചീഫ് ജലീലിന്റെ വീട്ടുമുറ്റത്തേയ്ക്ക് അയാള്‍ ഒന്നു കണ്ണോടിച്ചു. വലിയ ചെമ്പുപാത്രങ്ങളില്‍ മുഴുവനോടെ തിളച്ചു മറിയുന്ന ടൂണ മീനുകള്‍, കുറെ ആളുകള്‍ ടൂണ വെന്ത വെള്ളം കുറുക്കിപ്പറ്റിക്കുന്നു. തുരുത്തിലെ എല്ലാവരും തന്നെ എത്തിച്ചേര്‍ന്നിരിക്കുന്നു. മുറുഷിദ മെഴുത്തുരുണ്ട ടൂണ മീനുകളെ കഴുകി വെടിപ്പാക്കുന്നു. മണിക്കിന്റെ ഭാര്യ ജലീലുമായി പറ്റിച്ചേര്‍ന്നുനിന്ന് കുറുകി ഉറച്ച പേസ്റ്റ് ചെറിയ കുപ്പികളിലാക്കുന്നു. കൂറ്റന്‍ കടച്ചക്കമരങ്ങളില്‍ രാക്കാറ്റിന്റെ ചിണുങ്ങല്‍ കേള്‍ക്കാം. രാവേറെച്ചെന്നെങ്കിലും തെരുവുകളില്‍ സഞ്ചാരസ്മ്രുദികളുണര്‍ത്തി ആരുടെയൊക്കെയൊ കാല്‍പ്പെരുമാറ്റങ്ങല്‍. ഒക്കെത്തിനും സാക്ഷിയായി നിലാവും തിരകളും മാത്രം. അകലെ പുറം കടലില്‍ നങ്കൂരമിട്ടിരിക്കുന്ന മത്സ്യബന്ധന നൌകയിലെ വിളക്കുകള്‍ അണഞ്ഞു തുടങ്ങിയിരിക്കുന്നു. വീട്ടിലെയ്ക്കുള്ള ഇടത്തെ ചെറുവഴിയിലേയ്ക്കു കയറിയപ്പോള്‍ മുന്നിലൂടെ ആരൊ തിടുക്കത്തില്‍ നടന്ന് എതിര്‍വശത്തെ വീടിന്റെ വാതില്‍പ്പുറം എത്തി നില്‍ക്കുന്നു. സൂക്ഷിച്ചുനോക്കി, അഹമ്മെദ് മണിക്ക്, അറിയാതെ അയാള്‍ ഒന്നു നിന്നു. വാതില്‍പ്പാളി പതിയെ തുറക്കപ്പെടുന്നു. ഫാത്തിമ, പള്ളിക്കൂടത്തിലെ രണ്ടാം ക്ലാസ് ടിച്ചര്‍. രണ്ടുകുട്ടികളുണ്ടവള്‍ക്ക്, മൊഴിചൊല്ലാന്‍ 200 റൂഫിയ കോടതിയില്‍ കൊടുത്തവള്‍ കാത്തിരിക്കുകയാണ്.
പ്രദീപ് പതിയെ കട്ടിലിന്റെ പടിയിലേയ്ക്കു തലചായ്ച്ച് കിടന്ന് ദക്ഷിണേന്ത്യയിലെ ഐ.ടി പ്രൊഫെഷണലുകളെക്കുറിച്ചൊര്‍ത്തു. സസ്യാഹാരം കഴിച്ച് കമ്പ്യുട്ടറുകളുടെ മുന്‍പില്‍ ദിവസം മുഴുവനും ഇരുന്നാല്‍ പ്രൊട്ടിന്‍ അസന്തുലനം ഉണ്ടാവാം എന്ന പത്രവാര്‍ത്തയെക്കുറിച്ചോര്‍ത്തു, ഐ. ടി പ്രൊഫെഷണലുകളുടെ ഇടയിലെ വര്‍ധിച്ചുവരുന്ന വിവാഹമോചനങ്ങളെക്കുറിച്ചു വായിച്ചതോര്‍ത്തു. പിന്നെ റിഹാക്കുറുവിനെയും മുറുഷിദയേയും ഫാത്തിമയേയും മണിക്കിനെയും മണിക്കിന്റെ ഭാര്യയെയും ഓര്‍ത്തു. എന്നിട്ട് റിഹാക്കുറുവിന്റെ വ്യവസായ സാധ്യതകളേക്കുറിച്ച് ചിന്തിച്ചു. പെട്ടന്നയാള്‍ അയാളോടുതന്നെ ഒരു ചോദ്യം അറിയാതെ ചോദിച്ചുപോയി ” ആസിയാന്‍ കരാറിന്റെ വസ്തുപ്പട്ടികയില്‍ വ്യാപാരം ചെയ്യാവുന്ന വസ്തുക്കളില്‍ റിഹാക്കുറു ഉണ്ടാവുമൊ?”
പ്രദീപ് ചാടിയെണീറ്റ് തന്റെ കമ്പ്യുട്ടറില്‍ ഇന്ത്യന്‍ വാണിജ്യകാര്യമന്ത്രാലയത്തിന്റെ ഇന്റര്‍നെറ്റ് പുറങ്ങളിലെ ആസിയാന്‍ കരാറിന്റെ വസ്തുപ്പട്ടികയില്‍ റിഹാക്കുറുവിനായി പരതാന്‍ തുടങ്ങി. പുറത്തു മണിക്കിന്റെ പാദപതനങ്ങള്‍ ചെറുതായിക്കേള്‍ക്കാം. റിഹാക്കുറുവിന്റെ അടുപ്പുകനലുകല്‍ക്കുമേല്‍ ജലീല്‍ കടല്‍ വെള്ളം കോരിയൊഴിച്ചതിന്റെ ശബ്ദം തിരകളുടെ ഇരമ്പലില്‍ കേള്‍ക്കാനാവാതെ പോയി.

-സാജന്‍ ആയത്തമറ്റം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ